ചാരുംമൂട്: വേനൽ കനത്തതോടെ ചുനക്കര പ്രദേശത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലെയും കിണറുകൾ വറ്റിവരണ്ടതോടെ ജനജീവിതം പൂർണമായും ദുരിതത്തിലാക്കിയിരിക്കുകയാണ്.
കനാലിലൂടെയുള്ള ജലവിതരണം തടസപ്പെട്ടതാണ് കിണറുകളിലെ ഉറവ നിലയ്ക്കാൻ പ്രധാന കാരണമായതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ജൽജീവൻ ടാപ്പിൽ രാത്രി മാത്രം വെള്ളം ലഭിക്കുന്നതും ജനങ്ങൾക്ക് ദുരിതമാണ്. പകൽസമയം വെള്ളം എത്തിക്കാൻ വേണ്ട നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിൽ കനാൽ വെള്ളം നിർണായക പങ്കാണ് വഹിക്കുന്നത്.
കനാലിലൂടെ തുടർച്ചയായി വെള്ളം ഒഴുകിയാൽ മാത്രമേ പരിസരത്തെ കിണറുകളിൽ ഉറവ ലഭിക്കുകയുള്ളൂ. എന്നാൽ, കനാൽ വെള്ളം എത്താത്തത് കാരണം കിണറുകൾ അടിവറ്റുകയും കുടിവെള്ളത്തിനായി ജനങ്ങൾ കിലോമീറ്ററുകൾ അലയേണ്ട അവസ്ഥയിലുമാണ്.
നിത്യോപയോഗത്തിനു പോലും വെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ വലിയ തുക നൽകി സ്വകാര്യ ലോറികളിൽ വെള്ളം എത്തിക്കേണ്ട സ്ഥിതിയാണ്.
ഇത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. കുടിവെള്ളത്തിനു പുറമേ പ്രദേശത്തെ കൃഷികളെയും വളർത്തുമൃഗങ്ങളെയും പരിപാലിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കടുത്ത ചൂടിൽ ജലസ്രോതസുകൾ വറ്റുന്നത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്കയിലാണ് പ്രദേശ നിവാസികൾ.
വിഷയത്തിൽ പഞ്ചായത്ത് അധികൃതരും ജലസേചന വകുപ്പും അടിയന്തരമായി ഇടപെടണമെന്നും കനാലിലൂടെയുള്ള ജലവിതരണം പുനഃസ്ഥാപിച്ച് കിണറുകളിലെ ഉറവ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.